Posts

Showing posts from February, 2025

നെയ്യാമ്പൽ ചേലൊത്തൊരാത്തോല്

Image
നെയ്യാമ്പപ്പൂവൊത്തൊരാത്തോല്.. കൽപ്പടവിൻചാരെയോരത്ത് തൂവെള്ളക്കാലുകൾ നീട്ടിജലത്തിലൊ- രോമനക്കുഞ്ഞല തീർത്തിടുമ്പോൾ.. വെള്ളിക്കൊലുസ്സലവെട്ടം തിളങ്ങണ ചന്തത്തിലയ്യയ്യാ ചേർന്നിട്ട് കുഞ്ഞലനീന്തിയാ തുള്ളിത്തുടിക്കണ പൊന്മീനും പൂമീനുമെത്തിടുന്നു ആ പൊൻപാദമയ്യയ്യാ മുത്തിടുന്നൂ.. ഇക്കിളിപൂണ്ടവളന്നേരമോമന കൈകളാവെള്ളത്തിലാഴ്ത്തുമ്പോൾ നെയ്നിറകൈകളിലെന്തോ പരതിയ കുഞ്ഞുമീൻകൂട്ടങ്ങൾ തുള്ളുന്നൂ പിന്നെ ഓട്ടുകരിവള മുത്തുന്നു മാനംനോക്കുമാ മീനുകൾ ചുറ്റുന്നു.. കള്ളിക്കരമുണ്ടു ചുറ്റിയെന്നാത്തോല് മെല്ലജലാശയം പൂകുമ്പോൾ കുഞ്ഞരഞ്ഞാണത്തിൻ വെള്ളിക്കുണുക്കിലാ വെള്ളിവാലൻ മീനുമുത്തുന്നു അരക്കിങ്ങിണിമുത്തുകളാടുന്നു. കുഞ്ഞുപരൽമീൻ വിളിക്കവെയാത്തോല് കൈകൾ വിടർത്തിത്തുഴയുന്നു കാലുകളന്നോരമോമനവാലായി മെയ്യാകെസ്വർണ്ണശല്ക്കങ്ങളായീ.. കൂടെനീന്തും സ്വർണ്ണമീനുകളാത്തോലിൻ പീതവർണ്ണംകണ്ടു കൺമിഴിക്കേ നീളെനീന്തിയെന്റെകണ്ണുവെട്ടത്തിന്റെ ദൂരെമാഞ്ഞെങ്ങോമറഞ്ഞുനീന്തി..  പിന്നെയിതേവരെ വന്നില്ലയാത്തോല് പുള്ളിവാൽമെല്ലെയിളക്കിനീന്തി പിന്നൊയൊരിക്കലും കേട്ടില്ലയാത്തോലിൻ ചന്തംവഴിയും മൊഴിയൊന്നുമേ ©️sree11022025.
Image
"അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട്ടാരൻ... കവിതയക്ക് പേരിടൽ ച...

ബാക്കി

Image
#.... ബാക്കിതരാമെന്ന വാക്കിന്റെ നടുചില്ലയിലാണ് എന്റെ ചിന്തകൾ തൂങ്ങിമരിച്ചത്... യാത്രയുടെ ആദ്യംതന്നെ യാത്രപ്പടി നൽകണമെന്ന നിയമാവലി പകർത്തിയ സൂചിക കണ്ടാണ് എന്റെ സ്വസ്ഥതയ്ക്ക് മറവിരോഗം ബാധിച്ചത്... കൈയുംതലയും പുറത്തിടരുതെന്ന് ഉദ്ബോധനത്തിലാണ് എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങു ഞാനറിഞ്ഞത് നിറയെ യാത്രക്കാരിൽ ഓരോരുത്തരുമൊറ്റയെന്ന ബോധമുണ്ടായപ്പോഴാണ് യാത്രയൊരു ഭയമാണെന്ന് ഞാനറിഞ്ഞത്... എനിക്കിപ്പോൾ  ബാക്കിയേക്കാളാവശ്യം യാത്രയുടെ സമാപനമാണ്. ©️reserved sreekumarsree26012025