Posts

Showing posts from February, 2025

ഇരുട്ടിന്റെ ആത്മാവ്

Image
സുഖമരണമല്ലെങ്കിലും അവർക്കിന്നൊരു വീരസ്വർഗ്ഗമുണ്ട് നിനക്കോ..? ഇരുളിന്റെ തമ്പറകളിലേറി വാൾത്തലപ്പിലൂടെ നിണമിറ്റൊഴുക്കിയ അശ്വത്ഥാമാ.... ചതികളിലെ വിജയമാണ് നിന്റെ രോക്ഷാഗ്നിക്ക് നിദാനമെങ്കിൽ കളിക്കൂട്ടിലെ  ദുര്യോധനവിഷപാത്രം തച്ചുടയ്ക്കണമാദ്യം. അരക്കില്ലത്തിലുറപ്പിച്ച മരപ്പശക്കൂട്ടുചമച്ച കരങ്ങളുമരിയണം.. ധൃതരാഷ്ട്രാലിംഗനത്തിലെ കാളകൂടം മണക്കണം.. ചൂതറയിലെ  ശകുനിക്കണ്ണുകളെ ചൂഴ്ന്നെടുക്കണമാദ്യം... പകൽവെളിച്ചത്തിലട്ടഹസിച്ച ഭീമഗർജ്ജനത്തിനുമേൽ ചുവടുകൾ പിഴയ്ക്കാതെ സൂര്യമണ്ഡലത്തിലുയർന്ന് ഖഡ്ഗമുയർത്തി, ആക്രോശിക്കണമായിരുന്നു നീ നിന്റെയമരത്വം... പകൽയുദ്ധങ്ങളിലലിഞ്ഞവർ നിശാവസ്ത്രത്തിലഭയമായവർ... നിരായുധരായവർ... ഇരുളിന്റെ മറവെട്ടി, സംഹാരത്തിലെന്തുനേടിനീ,  തമോഗർത്തത്തിലഭയംതേടി ഇരുട്ടിന്റെ ആത്മാവായി, ഇരുളിലലിയുംമുമ്പ്, അശ്വത്ഥാമാ.... സുഖമരണമല്ലെങ്കിലും  യോദ്ധാവിനൊരു  വീരസ്വർഗ്ഗമുണ്ട്  നിനക്കോ..?.  ©️sree. 22012025

#അന്തിക്കള്ള്.... (നാടൻപാട്ട്)

Image
കള്ളുനുരയണം ഉള്ളിൽ കിടന്നിട്ട് തെങ്ങിലിരിക്കെ ലഹരിയില്ലാ... പെണ്ണു തുളുമ്പണമാണിന്റെ നെഞ്ചത്ത് കന്നിവെയിലൊന്നു ചാഞ്ഞിടുമ്പോൾ.... അന്തിക്കു ഞാനല്ല നീയല്ല പൊൻപന- കുന്നിലൊരിത്തിരിയെത്തിനോട്ടം... തെല്ലുമിരുട്ടു പരക്കുമ്പോളാനല്ല കള്ളനീ ചന്ദ്രനെ ഞാനറിയും.. വെള്ളിനിറമുള്ള മൂക്കുത്തിയേറ്റുമ്പ- മെന്തരു ചേലാണ് മുല്ലച്ചെടീ.... അന്തിയിരുട്ടിന് ചന്ദ്രനെക്കണ്ടപ്പം വള്ളിച്ചെടിയ്ക്കാകെ പൂത്തുനാണം.. പൂമണംകാറ്റത്തു പാറിപ്പറന്നിട്ട് കേളന്റെ പാട്ടിന് കൂട്ടുപോയീ.. പാടത്തിനോരത്തെ വീടായവീടെല്ലാം കേളന്റെ പാട്ടിലുറങ്ങിപ്പോയീ.. എന്തൊരു ചേലാണ് രാവിനിന്നിത്തിരി അന്തിക്കള്ളുള്ളിൽ പതയുംനേരം, ചുന്നരിയല്ലേലുമന്നേരം കുന്നുമ്മേൽ മല്ലിയും കണ്ടാലിതെന്തുചന്തം.. മോന്തിക്കു മോന്തിയ കള്ളിന്റെ ചൂരലിൽ മല്ലിയ്ക്കു നൽകിയോ വേലക്കൂലി . പോതം തെളിഞ്ഞപ്പം കൂരപിടിച്ചപ്പം കാലണ നാലണ കൈയിലില്ല.. ചുട്ടപ്പം കട്ടപ്പം പോലെപോയ് എട്ടണ, കുട്ടികൾ നാളെയും പഷ്ണിയല്ലോ കള്ളു ചതിച്ചതോ മല്ലി ചതിച്ചതോ അമ്മേണെ ദേവ്യാണെ ഇന്നിയില്ല... ©️sreesreekumar.blogspot.

ഒടുവിൽ

Image
#.... തുറന്നിട്ട ജാലകങ്ങൾ സാക്ഷിയായി എന്റെ കൈകളിൽ ആ കൈകൾ ചേർത്തുവയ്ക്കുക... മീനമാസസന്ധ്യയുടെ ഇളംതുടിപ്പ് ആകാശം വിട്ടൊഴിയുംമുന്നേ നീയെന്റെ അധരത്തിൽ ചുണ്ടുകൾ ചേർക്കുക...  ചൂടേറ്റിയ എന്റെ മേനിയാവരണങ്ങളിൽനിന്ന് ഞാനൂർന്നുപോകുമ്പോൾ വാതായനപ്പുറം ഇരുളാണെന്നുറപ്പാക്കുക. ആ ഇരുളിലേക്ക് നിന്റെ കൈകളിലൂടൂർന്നിറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കാതെയെങ്ങനെ,? ഒരു പിടി ഗദ്ഗദങ്ങൾ.. പകുതിയിലുറയുന്ന നിലവിളികൾ... ബാക്കിവച്ച സൗഹൃദങ്ങൾ അക്ഷരം മാഞ്ഞുപോയ അന്തിമോപചാരങ്ങൾ... ആകാശത്തൂളിയിട്ടുയരുന്ന പുകപടലങ്ങളുടെ  അകമ്പടിയാണിനി യാത്രയ്ക്ക്....! മണ്ണിലലിയുന്ന ഒരുപിടിസ്വപ്നങ്ങളുടെ  ചാരമാണൊടുവിൽ  പാവന സ്മരണയ്ക്ക്. ©️Sreekumararee.

നെയ്യാമ്പൽ ചേലൊത്തൊരാത്തോല്

Image
നെയ്യാമ്പപ്പൂവൊത്തൊരാത്തോല്.. കൽപ്പടവിൻചാരെയോരത്ത് തൂവെള്ളക്കാലുകൾ നീട്ടിജലത്തിലൊ- രോമനക്കുഞ്ഞല തീർത്തിടുമ്പോൾ.. വെള്ളിക്കൊലുസ്സലവെട്ടം തിളങ്ങണ ചന്തത്തിലയ്യയ്യാ ചേർന്നിട്ട് കുഞ്ഞലനീന്തിയാ തുള്ളിത്തുടിക്കണ പൊന്മീനും പൂമീനുമെത്തിടുന്നു ആ പൊൻപാദമയ്യയ്യാ മുത്തിടുന്നൂ.. ഇക്കിളിപൂണ്ടവളന്നേരമോമന കൈകളാവെള്ളത്തിലാഴ്ത്തുമ്പോൾ നെയ്നിറകൈകളിലെന്തോ പരതിയ കുഞ്ഞുമീൻകൂട്ടങ്ങൾ തുള്ളുന്നൂ പിന്നെ ഓട്ടുകരിവള മുത്തുന്നു മാനംനോക്കുമാ മീനുകൾ ചുറ്റുന്നു.. കള്ളിക്കരമുണ്ടു ചുറ്റിയെന്നാത്തോല് മെല്ലജലാശയം പൂകുമ്പോൾ കുഞ്ഞരഞ്ഞാണത്തിൻ വെള്ളിക്കുണുക്കിലാ വെള്ളിവാലൻ മീനുമുത്തുന്നു അരക്കിങ്ങിണിമുത്തുകളാടുന്നു. കുഞ്ഞുപരൽമീൻ വിളിക്കവെയാത്തോല് കൈകൾ വിടർത്തിത്തുഴയുന്നു കാലുകളന്നോരമോമനവാലായി മെയ്യാകെസ്വർണ്ണശല്ക്കങ്ങളായീ.. കൂടെനീന്തും സ്വർണ്ണമീനുകളാത്തോലിൻ പീതവർണ്ണംകണ്ടു കൺമിഴിക്കേ നീളെനീന്തിയെന്റെകണ്ണുവെട്ടത്തിന്റെ ദൂരെമാഞ്ഞെങ്ങോമറഞ്ഞുനീന്തി..  പിന്നെയിതേവരെ വന്നില്ലയാത്തോല് പുള്ളിവാൽമെല്ലെയിളക്കിനീന്തി പിന്നൊയൊരിക്കലും കേട്ടില്ലയാത്തോലിൻ ചന്തംവഴിയും മൊഴിയൊന്നുമേ ©️sree11022025.
Image
"അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട്ടാരൻ... കവിതയക്ക് പേരിടൽ ച...

ബാക്കി

Image
#.... ബാക്കിതരാമെന്ന വാക്കിന്റെ നടുചില്ലയിലാണ് എന്റെ ചിന്തകൾ തൂങ്ങിമരിച്ചത്... യാത്രയുടെ ആദ്യംതന്നെ യാത്രപ്പടി നൽകണമെന്ന നിയമാവലി പകർത്തിയ സൂചിക കണ്ടാണ് എന്റെ സ്വസ്ഥതയ്ക്ക് മറവിരോഗം ബാധിച്ചത്... കൈയുംതലയും പുറത്തിടരുതെന്ന് ഉദ്ബോധനത്തിലാണ് എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങു ഞാനറിഞ്ഞത് നിറയെ യാത്രക്കാരിൽ ഓരോരുത്തരുമൊറ്റയെന്ന ബോധമുണ്ടായപ്പോഴാണ് യാത്രയൊരു ഭയമാണെന്ന് ഞാനറിഞ്ഞത്... എനിക്കിപ്പോൾ  ബാക്കിയേക്കാളാവശ്യം യാത്രയുടെ സമാപനമാണ്. ©️reserved sreekumarsree26012025