സമർപ്പണം
മഴ നനഞ്ഞ സായാഹ്നത്തിന്റെ നിശ്ശബ്ദത കൈമുതലാക്കി നിൻ പുഞ്ചിരി തേടിയെത്തി ഞാൻ. വഴിയോരപ്പൂക്കൾ പറഞ്ഞ പരിമളരഹസ്യങ്ങൾ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചാണ് വന്നത്. കാറ്റ് തൊടാൻ മടിച്ചൊരു മുല്ലമൊട്ടിന്റെ വിറയൽപോലെ എന്റെ വാക്കുകൾ നിനക്കു മുന്നിൽ. കണ്ണുകളിൽ ഉരുകിക്കിടന്ന ആരും പറയാത്ത സ്വപ്നങ്ങളിൽ നിന്ന് ഒരു ചെറുനക്ഷത്രം മാത്രം നിന്റെ നെറ്റിയിൽ ചാർത്തുവാൻ. സ്വന്തമെന്ന മോഹമില്ല, ബന്ധനങ്ങളുടെ ഭാഷയുമില്ല; നിന്റെ ഓർമ്മയിൽ ഒരു മഴത്തുള്ളിയായി അലിഞ്ഞു ചേരാൻ കഴിഞ്ഞാൽ മതി. നീ ചിരിക്കുമ്പോൾ ആ വെളിച്ചത്തിൽ സന്ധ്യകൾ പുലരട്ടെ; നീ മൗനമായാൽ ആ മൗനത്തിന്റെ സംഗീതമായി ഞാൻ നിന്നരികിൽ നിൽക്കട്ടെ. ഒന്നും ചോദിക്കാനല്ല വന്നത്— ഹൃദയത്തിന്റെ വാതിൽക്കൽ ഒരു പൂവിതൾ വെച്ചിട്ട് കാറ്റുപോലെ മടങ്ങാനാണ്... Sreekumar Sree