ചീനപ്പാത്രംപോലെ
ആഷാഢമാസത്തിലെ ഒരു പുലർച്ചെ. കോഴി രണ്ടാമതും കൂവിയിട്ടില്ല. കിഴക്ക് വെളിച്ചം പിറക്കാൻ ഇനിയും നേരമുണ്ട്. രാത്രിയിലെ മഞ്ഞ് തെങ്ങോലകളിൽനിന്ന് തുള്ളിത്തുള്ളിയായി വീഴുന്നു. "ഏടീ പാറൂ... എണീക്കടീ... ആളൊക്കെ ഉണരുന്നതിനു മുമ്പേ പോയിട്ട് വരാം.".. മൂത്തോരുടെ ശബ്ദം. പതിനാറുകാരി പാർവതി കണ്ണുതിരുമ്മി എഴുന്നേറ്റു. മുറ്റത്ത് അമ്മ പ്രാതൽ കഞ്ഞിക്ക് വെള്ളം തിളപ്പിക്കുകയാണ്. ഒന്നും ചോദിക്കേണ്ടതില്ല. എല്ലാ ദിവസവും ഇതേ സമയത്താണ് ഈ യാത്ര. പിച്ചളക്കുടത്തിൽ വെള്ളമെടുത്ത്, തോർത്തിന്റെ ഒരറ്റം തോളിലിട്ട് അവൾ മുത്തോരുടെ പിന്നാലെ നടന്നു. വഴി വയൽവരമ്പിലൂടെയായിരുന്നുഅപ്പുറത്ത് അക്കരവിള. ഗ്രാമത്തിലെ പെണ്ണുങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന, പക്ഷേ ആരും പേരെടുത്ത് പറയാത്ത സ്ഥലം. പൊന്തക്കാടും കാട്ടുമുള്ളും കശുമാവിൻ തൈകളും നിറഞ്ഞ ഒരു തുണ്ട് ഭൂമി. ആണുങ്ങൾ അധികം വരാത്തതിനാൽ അതായിരുന്നു അവരുടെ ആശ്രയം. "നീ അങ്ങോട്ടിരിക്ക്... ഞാൻ ഇങ്ങോട്ടിരിക്കാം." മുത്തോര് പതിവുപോലെ പറഞ്ഞു. പാർവതി കുറ്റിക്കാടിന്റെ മറവിലേക്ക് നടന്നു. ഇരിക്കാൻ തുടങ്ങുമ്പോൾ ഇന്നലെ സന്ധ്യയിലെ വർത്തമാനം മനസ്സിലേക്ക് വന്നു. --- ചാത്തൻപിള്ളയുടെ വീട...