Posts

ദ്വന്ദം

Image
 ഓരോ കണ്ണുനീരിലും  ഒരു കഥയുണ്ടാകും വേദനയുടെ ഭാഷമല്ല അസ്തിത്വത്തിന്റെ  അടയാളമാണത്... മനുഷ്യൻ അനുഭവങ്ങളുടെ  സമാഹാരമെങ്കിൽ, കണ്ണുനീർ അതിന്റെ സാരമാണ് ജീവിതം  ഹൃദയത്തിലൂടെ ഒഴുകുന്ന നിശ്ശബ്ദ സത്യധാരയാണ്. നഷ്ടവും നേട്ടവും, സുഖവും ദുഃഖവും, ബന്ധവും വിരഹവും, ഇങ്ങനെ നനാവിധ ദ്വന്ദങ്ങളാൽ തീർന്ന  ലോകത്തിൽ ആത്മാവ് തേടുന്ന സമത്വത്തിന്റെ രൂപമാണ്  കണ്ണുനീർ. അത് ദുർബലതയല്ല, അഹങ്കാരം അലിഞ്ഞുപോകുന്ന നിമിഷം; ‘ഞാൻ’ എന്ന ഭ്രമം ഉരുകി ‘നാം’ എന്ന ബോധം  ഉദിക്കുന്ന നാഴിക. കണ്ണുനീർ പൊഴിയുമ്പോൾ മനസ്സ് ശൂന്യമാകുന്നു, ശൂന്യതയിൽ നിന്ന് പുതിയ അറിവ് ജനിക്കുന്നു. ഓരോ കണ്ണുനീരും ഒരു ചോദ്യമാണ്.. ഓരോ തുള്ളിയും ഒരു ഉത്തരവും.. സ്വയം തിരിച്ചറിയുന്ന ധ്യാനത്തിന്റെ ആഴമായ അനുഭവമാണ് കണ്ണുനീർ.

സരസമ്മയുടെ മകൾ

Image
       "പിന്നൊരു വിശേഷം. മോനേ..., പറയാൻ വിട്ടുപോയി.... നമ്മുടെ തെക്കേപ്പുറത്തെ സരസമ്മ മരിച്ചു, കഴിഞ്ഞമാസം.. നിനക്കോർമ്മയുണ്ടാവുമല്ലോ.. ആ ചെക്കൻ നാടുവിട്ടുപോയിട്ട് ഏതാണ്ട് അഞ്ചുകൊല്ലമാവും... ഇനീപ്പോ ആ പെണ്ണിനൊരു കൂട്ടിനാരുമില്ലാണ്ടായി... കഷ്ടം. " അമ്മ അവസാനമെഴുതിയ കത്ത്. പെട്ടന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ എന്തിനോ അറിയാതെ പെട്ടിയിലേക്കത് എത്തിപ്പെടുകയായിരുന്നു.. യാത്രയുടെ വിരസതയിൽ അമ്മയിലേക്കൊരഭയത്തിന് വീണ്ടുമെടുത്തു വായിച്ചുനോക്കി.. കത്തിനിടയിലെ കുറച്ചു വാചകങ്ങൾ... അവയിലൂടെ മനസ്സ് വീണ്ടുമോടിപ്പാഞ്ഞ് ബാല്യത്തിന്റെ കൈവരമ്പിലേക്കണഞ്ഞു... തെക്കേപ്പുറത്തെ സരസമ്മയും മക്കളും.. ഓർമ്മകൾ പ്രായംമറന്നോടാൻ തുടങ്ങുന്നു.. തീവണ്ടിയുടെ അപസ്വരം ചെവികളിൽനിന്നൊഴിയുന്നു കണ്ണുകൾപൂട്ടി തല പിന്നിലേയ്ക്ക് ചായ്ച്ചിരുന്നു.. തീവണ്ടി ഒരു ആട്ടുതൊട്ടിൽ പോലെ ആടിക്കുതിച്ചുകൊണ്ടിരുന്നു.. മനസ്സ് അതേവേഗത്തിൽ പിന്നിലേക്കും..           *******************         അഗസ്ത്യപർവ്വതത്തിന്റെ പാർശ്വനിരകളെ തലോടിയൊഴുകുന്നൊരു കാറ്റ് അശ്വഗന്ധംപേറി മനസ്സിലേക്കോടി...

യന്ത്രപ്പാവ

Image
 എനിക്കിതു വേണമെന്നെപ്പൊഴും ചുമ്മിച്ചുണുങ്ങിയോൾ അപ്പനോടിങ്ങനെ.. അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും മുറ്റുംവയസ്സിലും അപ്പനോടിങ്ങനെ... അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ.... അപ്പേടെ മോളുടെ ആഗ്രഹമല്ലിയോ അപ്പനല്ലേയെന്ന ഓർമ്മവച്ചമ്മയും... അപ്പാ..നിനക്കെന്തു വേണമെന്നോർക്കുൻ അപ്പേടെ മോളുടെ നാവുവഴങ്ങീല, കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന് നിത്യവുമമ്മയും അപ്പനോടിങ്ങനെ... അപ്പനോടാവശ്യമേയുള്ളു നിത്യവും അപ്പനോ ആവശ്യമില്ലാത്ത ജന്മവും അപ്പനൊരൊറ്റമരപ്പാലമാണൽഎലെത്രവട്ടം മക്കളേറികടന്നുപോം... അപ്പനൊരു പെരുംതച്ചന്റെപാവ, ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ. ജീവിതപ്പാലത്തിലാരോകുരുക്കിയ  കേവലനല്ലോ, അപ്പനിന്നെപ്പൊഴും. 

സമസ്യകൾ

Image
ഇരു ചിന്തകളുടെ ഓരംചേർന്നവർ നാം.. ദൂരെ ജലസീമയിലൂടെ  പതിയെ ഒഴുകുന്നൊരു  ജലയാനമാണ് നിന്റെ കൗതുകം.  അതിനപ്പുറം  അന്തിച്ചോപ്പിന്റെ അതിതീവ്രതയിലമർന്നലിഞ്ഞുതീരുന്ന  ഒരു പകലാണെന്റെ ചിന്ത...  കൊക്കുനീട്ടി കാലുകൾ പിന്നോട്ടുന്തി ചക്രവാള സീമതാണ്ടിയകലുന്ന ദേശാടനപക്ഷിയാണ് നിന്റെ കൗതുകമപ്പോൾ,.. വർണ്ണവെളിച്ചമണഞ്ഞ് പതിയെ നിറംകെട്ടിരുളുന്ന ആകാശത്തിൽ, ഇനിയും കുഞ്ഞുനക്ഷത്രക്കണികകൾ പൂത്തുവിടരുമോ എന്ന സന്ദേഹമാണെന്നിൽ.. ഇരു ചിന്തകളുടെ ഓരംചേർന്ന് ചരിക്കുന്നവരാണ് നാം.. #ശ്രീ

ശൂന്യതയുടെ മുദ്ര

Image
നിന്റെ വിരൽത്തുമ്പുകൾ എന്റെ നെഞ്ചിൽ കോറിയ പ്രണയമന്ത്രങ്ങൾ കാലം മായ്ച്ചു കളഞ്ഞു; ഇന്നവിടെ ശൂന്യതയുടെ  കറുത്ത മുദ്രകൾ മാത്രം. ​ഭൂതകാലമൊരു ക്രൂരനായ ചിത്രകാരനാണ്— ഓരോ പുലരിയിലും അവൻ എന്റെ ഇന്നലെകളെ ഇരുട്ടുകടഞ്ഞ മഷിചേർത്ത് കോറിവരയ്ക്കുന്നു. ​ജീവിതമിപ്പോൾ ദീർഘനിശ്വാസം മാത്രമാണ്, ഒരു നിശബ്ദ ശ്മശാനം. മനസ്സിലെ മധുരമെല്ലാം  ശരീരം ആവാഹിച്ചിരിക്കുന്നു.. വിരൽത്തുമ്പുമുതലുള്ള നിശ്ചേതന ഉടലാകെ തരിച്ചുകയറുന്നു.. ഉയിരിന്റെ ഉർദ്ധശ്വാസം  ഒരു കുരപോലെ... ഓർമ്മകളിൽ നിന്നു നീ മായാതെ തങ്ങുന്നതെന്തിന്.. ഒരുപാട് തിരകൾ ഈ തീരമണഞ്ഞുമടങ്ങി എങ്കിലും.. ​നിനക്ക് ശേഷം എനിക്ക് പ്രണയമില്ലായിരുന്നു.. പ്രതീക്ഷയും...

അച്ഛൻ ചത്തു മണക്കുന്നു...

Image
""അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ നമ്മുടെ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട...

പനിനീർപ്പൂവ്

Image
#പനിനീർപ്പൂവുകൾ.. -1-         "നിനക്കിഷ്ടമുള്ള പൂവ് ഏതാണ്..?."   "ഡാലിയ... അറിയില്ലേ... ചിറകുവിരിച്ചപോലെ ചുറ്റിലേക്ക് വിടർന്ന ഇതളുകളോടെ അതു പുഞ്ചിരിക്കുന്നത്..." അവളുടെ മറുപടി പെട്ടെന്നായിരുന്നു.. "അപ്പോൾ നിനക്ക് പനിനീർപ്പൂക്കളെ ഇഷ്ടമല്ലേ..?" "അല്ലല്ലോ.. തീർച്ചയായും ഇഷ്ടമല്ല.. എത്ര സുഗന്ധം പരത്തിയാലും എത്ര നയനഹാരിയാകിലും എനിക്കതിനെ ഇഷ്ടമില്ല ഇഷ്ടമേ ഇല്ല.."  "കാരണം.. വെറുക്കാനുള്ള കാരണം.?" "വെറുപ്പല്ല എനിക്കതിനോട് നിസ്സംഗത മാത്രമാണ്.. കാരണം ചെമ്പനീർപ്പൂക്കളെ നിങ്ങൾ കവികൾ വാഴ്ത്താറില്ലേ..? ഹൃദയമായി പ്രണയമായി.. പ്രാണപുഷ്പമായി.. അതുതന്നെയാണ് കാരണം.." "അതേ വാഴ്ത്താറുണ്ട്.. എന്തിനാണതിലിത്ര അസഹിഷ്ണുത..? പ്രഭാതത്തിലെ മഞ്ഞുതുള്ളികളാൽ അലംകൃതമായ ഒരു ചെമ്പനീർ പുഷ്പത്തെ നീ കണ്ടിട്ടുണ്ടോ..? എത്ര മനോഹരമാണാ കാഴ്ച..!! മുറ്റം നിറഞ്ഞ് എന്റെ ജാലകപ്പഴുതിലൂടെ ആ ഗന്ധമെന്റെ മുറിയിലേക്ക് പരിലസിക്കുമ്പോൾ.. മനസ്സെത്ര ഉന്മേഷമാകുമെന്നോ... ? പ്രണയത്തെ സ്നേഹത്തെ ഹൃദയത്തെ വർണ്ണിക്കാൻ, ഉപമിക്കാൻ ഹൃദയംപോലെ ഹൃദ്യമായ മറ്റേതു പൂവാണുള്ളത്...?" " അതു...