നാം എന്ന വാക്ക്
ആ പട്ടണത്തിൽ മഴയ്ക്ക് ഒരു പഴയ സ്വഭാവമുണ്ടായിരുന്നു. സന്ധ്യയാകുമ്പോൾ രാത്രിക്കുമുമ്പേ പെട്ടെന്ന് ആകാശം ഇരുണ്ടുപോകും. പൈൻമരങ്ങളുടെ തലപ്പുകൾ കാറ്റിൽ വിറയ്ക്കും. പിന്നെ, ആരോ മുകളിൽ നിന്ന് ഒരു പഴയ ഓർമ്മ കീറിപ്പറിച്ചിടുന്നതുപോലെ, മഴ പതുക്കെ നഗരത്തിന്റെ മേൽ വീഴാൻ തുടങ്ങും. അവരുടെ വീട്ടിലും അത്തരം സന്ധ്യകളായിരുന്നു അധികവും. എലീനയ്ക്ക് എന്നും അസുഖങ്ങളായിരുന്നു; അവർക്ക് ജീവിതത്തിന്റെ മറ്റൊരു പേരായിരുന്നു രോഗം. ഒരു ദിവസം തലചുറ്റൽ, മറ്റൊരു ദിവസം നെഞ്ചുവേദന. സർജ്ജറികൾ, പിന്നെ സന്ധിവേദന, ഇടയ്ക്കിടെ ശ്വാസംമുട്ടൽ... ഡോക്ടർമാർ മാറി, ആശുപത്രികൾ മാറി, മരുന്നുകളുടെ നിറം മാറി; പക്ഷേ രോഗങ്ങൾ മാത്രം മാറിമാറി അവളുടെ കൂടെ നിന്നു. തോമസ് ഒരിക്കലും പരാതിപ്പെട്ടില്ല. രാവിലെ ആറിന് ആശുപത്രിയിൽ പോകേണ്ട ദിവസം അഞ്ചരയ്ക്ക് എഴുന്നേറ്റ് അവൻ കാപ്പിയുണ്ടാക്കും. മരുന്നുകൾ ഒരു ചെറിയ പെട്ടിയിൽ ക്രമമായി വെക്കും. പരിശോധനാഫലങ്ങൾ കൃത്യമായി ഉണ്ടോ എന്ന് പരിശോധിക്കും. “നീ വരണമെന്നില്ല, ഞാൻ പോയിവരാം. ഇങ്ങനെ ഓടേണ്ടതുണ്ടോ?” ഒരിക്കൽ എലീന ചോദിച്ചു. തോമസ് ചിരിച്ചു. “നീ ഒറ്റയ്ക്ക് പോകുമ്പോൾ എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുമോ?” അവൾ ഒന്നും പറഞ്...