ഒറ്റയ്ക്കൊരുയാത്ര.
[ജീവിതം പലപ്പോഴും ഒരു യാത്ര പറയലായിപ്പോകുന്നു. പക്ഷേ, എല്ലാ യാത്രക്കും ഒരു ലക്ഷ്യം ഉണ്ടാവണമെന്നില്ല, ചിലത് മടങ്ങിവരവുകൾ സാധ്യമാണ്, എന്നാൽ ജീവിതയാത്രയിൽ അത് അസാധ്യമായതും] മഴ പതിയെയല്ല വന്നത്.. പെട്ടെന്നൊരു ഓർമ്മ പൊട്ടിത്തെറിച്ചതുപോലെ ആകാശം തുറന്നു വീണതാണന്ന്. . ആ മഴയിൽ വലിയ റെയിൽവേ സ്റ്റേഷൻ നനഞ്ഞു നിൽക്കുകയായിരുന്നു. ഇരുമ്പിന്റെ ഗന്ധവും, നനഞ്ഞ മണ്ണിന്റെ വാസനയും കാറ്റിൽ കലർന്നിരുന്നു. ഷെഡുകളുടെ ഓരത്തിലൂടെ വെള്ളം ഒന്നിച്ചൊഴുകി ഒരു കോലാഹലസംഗീതം പോലെ തുടർന്നുകൊണ്ടേയിരുന്നു. ട്രെയിനുകൾ നീണ്ട ശരീരങ്ങളോടെ മഴയെ സഹിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. ചിലത് അപ്പോൾ എത്തിയവ, ചിലത് പോകാനൊരുങ്ങുന്നവ, ചിലത് കാത്തുനിൽക്കുന്നവ. വിസിൽ മുഴങ്ങുമ്പോഴും മഴ ഒരു നിമിഷം കൂടി കനക്കുന്നതുപോലെ തോന്നി. ആ തിരക്കിന്റെ നടുവിൽ പ്രായംചെന്ന ആ ദമ്പതികൾ പതുക്കെ നടക്കുകയായിരുന്നു. മുപ്പത്തിയഞ്ച് വർഷം നീണ്ട ഒരു നഗരജീവിതം ഇപ്പോൾ ഒരു ചെറിയ ബാഗിലൊതുക്കി നാട്ടിലേക്ക് മടങ്ങുകയാണ്. “ഇനി ഇവിടെ വരേണ്ടി വരില്ലല്ലോ അല്ലേ .…” അവർ ചുറ്റും നോക്കി പതിയെ പറഞ്ഞു. ആ ശബ്ദത്തിൽ ആശ്വാസമില്ലായിരുന്നു.. മഴയെക്കാൾ നനഞ്ഞ ഓർമ്മകൾ മാത്രം. “വരേണ്ടതെന്...