Posts

നനഞ്ഞ താളുകൾ

Image
നനഞ്ഞ താളുകൾ ``````````````````````````````` പുറത്ത് കനത്തുപെയ്യുന്നു... പെരുമഴയെ കീറിമുറിച്ച് ആ തീവണ്ടി കുതിച്ചുപായുമ്പോൾ, കമ്പാർട്ടുമെന്റിനുള്ളിൽ തളംകെട്ടിനിന്ന ഇരുമ്പു ഉരസുന്നതിന്റെ തീക്ഷ്ണഗന്ധം അയാളെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു. തോളിൽ തൂക്കിയ പഴയ ബാഗിൽ നിറയെ പുസ്തകങ്ങൾ... പതിവു ദിവസം പോലെ അന്നും ഓരോ കമ്പാർട്ടുമെന്റിലൂടെയും നടന്നുകൊണ്ട് അയാൾ വിളിച്ചു ചോദിച്ചു.. "പുസ്തകങ്ങൾ ... നോവൽ, കഥ, കവിത, ബാലസാഹിത്യം..." പലരും കേട്ടതേയില്ലെന്ന ഭാവത്തിൽ മൊബൈൽ സ്ക്രീനുകളിലേക്ക് കണ്ണൂന്നിയിരുന്നു. ചിലർ പുഞ്ചിരിച്ചു. ചിലർ കൈവീശി വേണ്ടെന്ന് പറഞ്ഞു. അപൂർവമായി ആരെങ്കിലും ഒരു പുസ്തകം വാങ്ങും. കുറച്ച് വർഷങ്ങളമായി അയാളുടെ ജീവിതം ഇങ്ങനെയായിരുന്നു. ഒരുകാലത്ത് ഒരു ചെറിയ പുസ്തകശാലയുടെ ഉടമയായിരുന്നു. പുസ്തകങ്ങളെ സ്നേഹിച്ചതുകൊണ്ട് തുടങ്ങിയ കട. എന്നാൽ കാലം മാറി. വായനക്കാരെക്കാൾ സ്ക്രീനുകൾ പെരുകി. കട പൂട്ടേണ്ടിവന്നു. ജീവിക്കാൻ മറ്റൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് തീവണ്ടികളിൽ പുസ്തകം വിൽക്കാൻ തുടങ്ങിയത്. ആദ്യം അതൊരു തൊഴിലായിരുന്നു. പിന്നീട് അതുതന്നെ ജീവിതമായി. എന്നാൽ കുറച്ചുനാളുകളായി ഒരു ചോദ്യം അയാള...

ചരിത്രത്തിലില്ലാത്ത കഴുത

Image
മണലാരണ്യ ചൂടിൽ ഉരുകി, പരിണാമ വഴികൾ ഒതുക്കി, മൗനമായ് നീങ്ങിയ കാലമേറെ, മർത്യഭാരങ്ങൾ പേറിയ ജന്മം. ബുദ്ധിശൂന്യനെന്നു പേരുറച്ചു... ചേർത്തുവെച്ചതത്രയും  പരിഹാസപ്പേരുകൾ. എങ്കിലും നിൻ ശാന്തമാം കണ്ണുകളിൽ, എഴുതപ്പെടാത്തൊരു  ബുദ്ധിയുണ്ടായിരുന്നു. യന്ത്രക്കരുത്തിന്റെ  വേഗതയാർന്നീ ലോകം, നിന്നെ മറന്നു  കുതിച്ചു പായുമ്പോൾ, ഇന്നിന്റെ അവിഭാജ്യക്കൂട്ടിൽ  ഇടമില്ലാതെ, അതിജീവനത്തിനായ്  നീ അലയുന്നു. വംശനാശത്തിൻ നിഴലുകൾ  വീഴുന്നീ വഴിയിൽ, ചോദ്യചിഹ്നമായ് മാറുന്നു  നിന്റെ നാളെകൾ. എങ്കിലും  വികസന ചരിത്ര താളുകളിൽ, നിന്റെ കാൽപ്പാടുകൾ മായാതെ കിടപ്പുണ്ട്.. കാണാത്തതാണേവരും.

കർക്കിടകപൗർണ്ണമി

Image
നിറദീപസന്ധ്യയകന്നുപോയ് ജീവനിൽ,  ഇടനേരമില്ലാതിരുളു വന്നു...  മഴപെയ്തൊഴിഞ്ഞിട്ടും  തരുപെയ്തു, തീരാത്തൊരിരവുപോൽ  മനമിന്നു വിങ്ങിനിൽപ്പൂ... ജാലകപ്പുറമില്ല തരിവെട്ടവും,  വാനിലൊരു ചെറുതാരകം പോലുമില്ല... അകലെയേതോ തരുബിലമതിൽ നിന്നാകാം ഒരു ഖഗരോദനം വിങ്ങിവന്നു.... ശശിലേഖയെവിടെയോ കരിനീരദത്തിന്റെ തടവറ തന്നിൽ വിതുമ്പി നിൽപ്പൂ, അലറിപ്പതഞ്ഞലിഞ്ഞുലയേണ്ട കാർമുകിൽ 'ഉഡുരാജ'തടവറ തീർത്തുടുമ്പോൾ... വികലമാണീരാത്രി എന്നറിയുന്നു ഞാൻ  എഴുതുവതെങ്ങനെ മൃദുഗീതികൾ.. പുലരുവാൻ നാഴികയെത്രയതറിയില്ല പുലരിയിലിവനൊരു  കാര്യവുമില്ലപോൽ. ©️sree.

ഹൃദയരാഗം

Image
പവിഴമല്ലിതൻ ചോട്ടിൽ വിരിയുന്ന നറുമലർ പനീർപ്പൂവായിരുന്നവൾ.. പതിവുതെറ്റാതെ ശീവേലിനേരത്ത് കസവുടയാത്ത പൂഞ്ചേല ചുറ്റിയോൾ... പകലുമാഞ്ഞിട്ടുമന്തിക്കുപൂക്കുന്ന മഞ്ഞമന്ദാര മലരായിരുന്നവൾ, പതിതമാനസനെങ്കിലുമതുകാണാൻ പതിവുതെറ്റാതെയെത്തിഞാനങ്കണേ... പവിഴമലർതോൽക്കുമാചെഞ്ചൊടികളാൽ പതിവുകിന്നാരമവളോതി ദേവനായ് ഇടയിലൊരുകൂർത്തമിഴിയമ്പു കൊള്ളുവാൻ പലവുരുപ്രാർത്ഥനാപൂർവ്വമന്നുഞാൻ. തിരിയെ നടകടന്നവൾപോയവഴികളിൽ ഇരുളുവീഴുന്ന വ്യഥപൂണ്ടിരുന്നനാൾ പതിയെയായിരുൾ കാഴ്ചമറച്ചന്റെ ഹൃദയവാടിയിൽ പൂക്കൾ കരിഞ്ഞതും. "ഒരുകിനാവായിരുന്നതു നിശ്ചയം ഹൃദയതന്ത്രിയിൽ മീട്ടാതൊരു സ്വരം" പതിയെമൂളുവാനന്നേ മറന്നൊരു പഴയഗാനം സ്മരിക്കിലുമതുസുഖം. Sreekumar Sree 

വേരുകൾ പൂക്കുമ്പോൾ

Image
വേരുകൾ പൂക്കുമെന്ന് ആരും പറഞ്ഞില്ല,   മണ്ണിനടിയിലെ ഇരുട്ടിൽ അവർ   ക്ഷമയുടെ ജപമാല തിരിക്കുകയായിരുന്നു.   കാറ്റിനെ തൊടാതെ, വെയിലിനെ കാണാതെ,   തങ്ങളെത്തന്നെ ആഴത്തിലേക്ക് കുഴിച്ചിട്ട്,   മരത്തിനു തണലാകാൻ മാത്രം ജീവിച്ചവർ.   ഒരു നാൾ മഴ പെയ്തപ്പോൾ   മണ്ണിന്റെ മാറു പിളർന്നുപോയി. അന്നാണ് കണ്ടത്, വേരിലും പൂക്കളുണ്ടെന്ന്,..!   വെളിച്ചം തേടിയല്ല,   ഇരുട്ടിനെ പൂവാക്കിയതാണവ.   കാണുന്ന കൊമ്പിലെ പൂക്കൾ   വേരിന്റെ സ്വപ്നത്തിന്റെ നിഴലാണ്.   ഉയരങ്ങളിലെ ഓരോ ഇലയും   താഴേക്കു വളഞ്ഞ ഒരു പ്രാർത്ഥനയുടെ   മറുപടിയാണ്.   വേരുകൾ പൂക്കുമ്പോൾ   മരങ്ങൾ മാത്രമല്ല,   മണ്ണും ആകാശമാകും.   നമ്മിലെവിടെയോ കുഴിച്ചിട്ട   മൗനങ്ങൾക്കും അന്നു   സുഗന്ധം വരും.  Sreekumar Sree  ©️ reserved 

നിർവ്വാണം

Image
നിർവ്വാണം '''''''''''''''''''''''''''''''''''''''''' പകൽവെളിച്ചം അതിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് പടിഞ്ഞാറൻ ചക്രവാളത്തിന്റെ മടിത്തട്ടിലേക്ക് അമരുകയാണ്. ആ പഴയ തറവാടിന്റെ പൂമുഖത്ത്, കാലപ്പഴക്കം കൊണ്ട് കറുത്ത ചാരുകസേരയിൽ അയാൾ ഇരിക്കുകയായിരുന്നു. പുറത്തെ നിശ്ചലതയേക്കാൾ ഗാഢമായ ഒരു മൗനം അയാളുടെ ഉള്ളിൽ പടർന്നുപന്തലിച്ചിരുന്നു. അവിടെ കാറ്റില്ല, വികാരങ്ങളുടെ ഓളങ്ങളില്ല; കേവലം ഒരു സാക്ഷി മാത്രമായി അയാൾ പ്രപഞ്ചത്തെ നോക്കിനിന്നു. ലക്ഷ്മിയുടെ വേർപാട് അയാളിൽ ഒരു ശൂന്യതയുണ്ടാക്കിയില്ല, മറിച്ച് ഒരു പൂർണ്ണതയാണ് നൽകിയത്. കൂട്ടുനടന്നവൾ വഴിപിരിഞ്ഞു പോയപ്പോൾ, ഭൗതികമായ എല്ലാ കെട്ടുപാടുകളുടെയും അവസാനത്തെ കണ്ണിയും അഴിഞ്ഞുപോയതായി അയാൾ തിരിച്ചറിഞ്ഞു. മക്കൾ ഇന്ന് വെറും ദൂരസ്ഥിതരായ ശബ്ദരേഖകൾ മാത്രമാണ്. വിദേശത്തെ തണുപ്പിലും നഗരങ്ങളിലെ ആരവങ്ങളിലും അവർ സ്വന്തം ലോകം കെട്ടിപ്പടുത്തിരിക്കുന്നു. സ്നേഹമെന്നത് ഒരു ജൈവപരമായ കടമ മാത്രമാണെന്നും, കാലം അത് വിസ്...
Image
ഞാനധികം  സംസാരിക്കുന്നതാണോ നിന്റെ പരാതി? എങ്കിൽ കേൾക്കൂ.., ഓരോ വാക്കും എന്റെ ഉള്ളിൽ  പൊട്ടിപ്പൊളിയുന്ന മിണ്ടാതിരുന്ന സത്യങ്ങൾ  തന്നെയാണ്… ഞാൻ സംസാരിക്കുന്നത് ശബ്ദമല്ല, ഒരു രക്ഷപ്പെടലാണ്.. എന്റെ തന്നെ ആഴങ്ങളിൽ നിന്ന് എന്നെ ഞാൻ തിരികെ വിളിക്കുന്ന ശബ്ദങ്ങൾ. ഒരു ദിവസം ഞാൻ നിശ്ശബ്ദനായാൽ, തീരുമാനം ആയിരിക്കില്ലത്, തോൽവിയായിരിക്കും… അന്ന്, വാക്കുകൾ മരിക്കുകയല്ല, ഞാനാണ് മന്ദഗതിയിൽ അവയുടെ കൂടെ അണഞ്ഞുപോകുക… നീ കേൾക്കാത്ത ആ മൗനത്തിനകത്ത്, നിലവിളികൾക്ക് പോലും ഇടമില്ലാത്ത ഒരു ഇരുട്ടുണ്ട്… അതുകൊണ്ട്, എന്റെ സംസാരങ്ങളെ ഒരലോസരമായി കാണരുത്, അത് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ തെളിവാണ്… കാരണം, എന്റെ നിശ്ശബ്ദത മരണത്തേക്കാൾ ഭീകരമായിരിക്കും… Sree