ഉപ്പ്
അവൾക്ക് കടലോരത്തെ ആ ചാരുബഞ്ചിലെ ഇരിപ്പ് ശീലമാണ്. അവിടെ തിരക്കുകൾ കുറവാണ്. മറ്റുള്ളവർ ദൂരെ കടലിന്റെ നീലിമയാവാഹിക്കുമ്പോൾ അവളവിടെ ആകാശത്തേക്ക് നോക്കിയിരിക്കും. ഒരിക്കൽ ഞാൻ ചോദിച്ചു - "എന്താ മുകളിൽ നോക്കുന്നത്?" അവൾ ചിരിച്ചു. "ഒന്നുമില്ല." പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. അവൾ ആകാശം നോക്കുമ്പോഴൊക്കെ അവളുടെ കണ്ണുകൾ അസാധാരണമായി തിളങ്ങുന്നു. കാറ്റില്ലാത്ത സമയത്തും. ഒരു ദിവസം അവൾ പറഞ്ഞു, "കരയാൻ ഏറ്റവും നല്ല സ്ഥലം ആകാശത്തിനു താഴെയാണ്, മുകളിലാകാശംനോക്കി കരയുന്നതാണ് സൗകര്യം... താഴേക്ക് നോക്കി കരഞ്ഞാൽ തോൽവിയാണ്. മേലോട്ട് നോക്കി കരഞ്ഞാൽ അത് ആരും കാണില്ല. അത് കണ്ണിൽ തന്നെ ഉണങ്ങും. ജീവിതത്തിന്റെ ഉപ്പുകുറക്കുലാണത്" അന്ന് മുതലാണ് ഞാനും ചിലപ്പോൾ ആകാശത്തേക്ക് നോക്കാൻ തുടങ്ങിയത്. മഹത്വം തേടിയല്ല. ജീവിതത്തുടർച്ചയുടെ ഉപ്പുകുറുക്കാൻ...