അന്തിക്കു പൂക്കുന്ന പെണ്ണിനോട്.
സന്ധ്യയെന്തിനോ തങ്ങിനിന്നല്പമായ് രാവു കമ്പളം മൂടുന്ന നേരത്തും.. ഈറനേറും നിലാവിലായ് പൂക്കുന്ന ശ്യാമസൂനങ്ങൾ കാണ്മതിനാവുമോ..? വെൺ പനിമതി വിണ്ണിലുണരുമ്പോൾ മണ്ണിൽ നെയ്യാമ്പൽ നീർമിഴി കാണലോ. മെല്ലെയെത്തും പനിമതി തൻസുഖ- ചാമരക്കാറ്റുമേറ്റങ്ങിരുന്നതോ.. അന്തിമാനമിരുണ്ടുപോയ് മാടത്തെ, മൺചിരാതുമിഴിയടഞ്ഞീടവേ, കണ്ടുചേലെഴും വെള്ളാമ്പൽ മൊട്ടുപോൽ രണ്ടിണമിഴി, മേടക്കറുപ്പിലും മോന്തിയോളമാ ചേറിൽ പുതഞ്ഞനീ- അന്തിയിൽക്കുളിച്ചീറൻ കളഞ്ഞവൾ ചന്തമേതുണ്ട് പെണ്ണേയിരുട്ടിലും ചന്ദനഗന്ധമേറുന്ന നിന്നുടൽ അന്തികത്തൊന്നിരിക്കുകീ ജീവിതം ചന്തമേറ്റുന്ന പെണ്ണാളുനീയെടീ മുന്തിനിൽക്കുന്ന ജീവദു:ഖങ്ങളിൽ സാന്ത്വനത്തിന്നകിൽമണമല്ലേനീ... നേരുചൊല്ലാത്തനാടിന്റെ വെട്ടത്തെ പേടിയാണെടീ പെണ്ണേവരികനീ രാവുരണ്ടാൾക്കുമൊന്നുചേർന്നീടുവാൻ രാജ്യമൊന്നു പണിയുന്നു നിത്യവും. പേടിയേറേണ്ട പോരു മമജീവ, വായുവിൽ വന്നലിഞ്ഞുചേർന്നീടുക. വേറെയില്ല അവനിയിൽ മറ്റൊരു ജീവതാളമതോർക്കനീ കാതരേ... Sree04072023©️