കൊളുത്ത്
കൊളുത്ത് അമ്പത്തിയഞ്ചാം വയസ്സിലാണ് കാശിഅയ്യപ്പൻ വാതിലുകളെ ഭയക്കാൻ തുടങ്ങിയത്. അതിന് മുമ്പ് വാതിലുകൾ അയാൾക്ക് വാതിലുകൾ മാത്രമായിരുന്നു. അടയ്ക്കാനുള്ളത്, തുറക്കാനുള്ളത്, കാറ്റിൽ ആടാതിരിക്കാൻ കുറ്റിയിടാനുള്ളത്. പക്ഷേ അമ്പത്തിയഞ്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ ഇരുമ്പുകൊളുത്തിന് അയാളുടെ കണ്ണിൽ മറ്റൊരു അർത്ഥം വന്നു. അത് ഒരു കൊളുത്തല്ലാതായിരിക്കുന്നു. തിരികെ തുറക്കാൻ കഴിയാതെ പോയേക്കാവുന്ന ഒരു സാധ്യതയായി കാശിഅയ്യപ്പന് അത് മാറിയിരുന്നു. രാത്രിയിൽ കിടപ്പുമുറിയുടെ വാതിൽ അടയ്ക്കുമ്പോൾ ഭാര്യ ചോദിക്കും: “കുറ്റിയിടുന്നില്ലേ?” “വേണ്ട.” “കൊതുക് കയറും.” “കയറട്ടെ.” അവൾ ഒന്നും പറയാതെ തിരിഞ്ഞുകിടക്കും. കാശിഅയ്യപ്പൻ അപ്പോൾ വാതിലിലേക്കു നോക്കും. ചെറിയ കൊളുത്ത് കാറ്റിൽ അല്പം വിറയ്ക്കുന്നുണ്ടാകും. അത്രയേ വേണ്ടൂ. അയാളുടെ നെഞ്ചിനുള്ളിൽ എവിടെയോ ഒരു പഴയ കിണറിന്റെ ആഴം തുറന്നുവരും.. ആ ഭയം തുടങ്ങിയ ദിവസം അയാൾക്ക് വ്യക്തമായി ഓർമ്മയില്ല. പക്ഷേ ഒരു ദിവസം വൈകീട്ട് ഓഫീസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, കുളിമുറിയിൽ കയറി വാതിൽ അടച്ചതിനു ശേഷം കൈ സ്വാഭാവികമായി കൊളുത്തിലേക്കു നീണ്ടു. വിരലുകൾ കൊളുത്തിൽ തൊട്ടു. പെട്ടെന്ന് അവ പിൻവലിച്ചു, വ...