പരലോകത്തില രണ്ട്എഴുത്തുകാർഭാഗം 2
പരലോകത്ത് ഒരു പഴയ മരത്തിന്റെ ചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീർ ഒരു മുഖപുസ്തകം വായിക്കുകയായിരുന്നു. ഒ.വി. വിജയൻ എതിർവശത്തിരുന്നു. “എന്താ വായിക്കുന്നത്?” വിജയൻ ചോദിച്ചു. ബഷീർ ഒരു മുഖപുസ്തകം ഉയർത്തിക്കാട്ടി, വിജയൻ കണ്ണട താഴ്ത്തി നോക്കി. "ഓ പുതിയ സംവിധാനം.. ആരുടെ പേജാ.." "ശ്രീകുമാർ ശ്രീ" ബഷീർ നിസ്സംഗതയോടെ പറഞ്ഞു, “അവനോ?” “അതെ.” “ഇവൻ ഇപ്പോഴും എഴുതുന്നുണ്ടോ?” “എഴുതുന്നുണ്ട്.” “എന്തൊക്കെ?” ബഷീർ പുസ്തകം അടച്ചു. “അതാണല്ലോ പ്രശ്നം. എന്തൊക്കെയോ!” വിജയൻ ചിരിച്ചു. “ഒരു എഴുത്തുകാരൻ എല്ലാം എഴുതുന്നത് മോശമാണോ?” “അല്ല. പക്ഷേ എല്ലാം എഴുതുന്നവൻ ചിലപ്പോൾ ഒന്നും പറയാതെ പോകും.” വിജയൻ പുസ്തകം വാങ്ങി. ആദ്യ കവിത വായിച്ചു. രണ്ടാമത്തേത് വായിച്ചു. മൂന്നാമത്തേത് വായിക്കാൻ തുടങ്ങിയപ്പോൾ ബഷീർ ചോദിച്ചു: “എന്താ?” “ഒരു സംശയം.” “എന്ത്?” “ഇവൻ ഓരോ കവിതയിലും ആരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?” “എന്തുകൊണ്ട്?” “എല്ലാ കവിതയിലും വിരഹം.” ബഷീർ പൊട്ടിച്ചിരിച്ചു. “അത് മാത്രമല്ല. ചില കവിതയിൽ മഴ. ചിലതിൽ നിലാവ്. ചിലതിൽ അമ്മ. ചിലതിൽ മകൾ. ചിലതിൽ ഓർമ്മ. എല്ലാത്തിന്റെയും അവസാനം ജീവിതത്തെക്കുറിച്ചൊരു ഇല്ലാത്ത സത്യം....