വീണ്ടും ജനിക്കാത്ത വാക്കുകൾ
"എന്റേതായിട്ട് ഒരു നിമിഷമെങ്കിലും എനിക്ക് നിന്നെ തരുമോ...?" അവൾ അത് ചോദിച്ചത് വളരെ പതിയെയായിരുന്നു. ഒരാളെ ഉണർത്താതെ ഉറക്കത്തിനുള്ളിൽ വിളിക്കുന്നതുപോലെ. ഒരു മഴത്തുള്ളി ഇലയോട് രഹസ്യം പറയുന്നതുപോലെ. അവളുടെ ശബ്ദത്തിൽ ആവശ്യപ്പെടലുണ്ടായിരുന്നില്ല. അവകാശവാദമുണ്ടായിരുന്നില്ല. വർഷങ്ങളോളം ഉള്ളിൽ ചുമന്നിരുന്ന ഒരു ചെറിയ ആഗ്രഹം മാത്രം. അവൻ അവളുടെ അരികിലൂടെ നടക്കുകയായിരുന്നു. കൈയിൽ മൊബൈൽഫോൺ. മനസ്സിൽ നാളെയുടെ കണക്കുകൾ. കണ്ണുകളിൽ പൂർത്തിയാകാത്ത ജോലികളുടെ തിരക്ക്. അതേസമയംതന്നെ റോഡിലൂടെ ഒരു വലിയ ലോറിയും ഇരമ്പിപ്പാഞ്ഞത്. ആ ശബ്ദം അവരുടെ ഇടയിലൂടെ ഒരു മതിൽ കെട്ടി.. അവൾ പറഞ്ഞ വാക്കുകൾ ആ ഇരമ്പലിൽ അലിഞ്ഞുപോയി. അവൻ ഒന്നും കേട്ടില്ല..... അതിനാൽതന്നെ "എന്താ...?" എന്ന് പോലും ചോദിച്ചില്ല. വാഹനം കടന്നുപോയപ്പോൾ പൊടി പതിയെ അടങ്ങിയിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ പൊങ്ങിയ അരക്ഷിതാവസ്ഥയുടെ പൊടി ഒരിക്കലും അടങ്ങിയില്ല. "വീണ്ടും പറയാം..." എന്ന് അവൾ കരുതി...പിന്നെ വേണ്ടെന്ന് വെച്ചു. കാരണം, മനസ്സിൽ നിന്ന് പൊട്ടിവീഴുന്ന ചില വാക്കുകൾക്ക് ഒരേയൊരു ജന്മമേയുള്ളൂ. ആദ്യമായി അത് കേൾക്കപ്പെടാതെ പോയാൽ, അവ...