Posts

സ്വപ്നാടകന്റെ മഴ

Image
പെരുമഴയ്ക്ക് കാത്ത് വെയിൽതിന്നനാളിലെ അസ്തമയത്തിനു-  തൊട്ടുമുമ്പാണ് ഒരു ചിത്രശലഭം പാറിവന്നെന്റെ നെറ്റിയിൽ ചുംബിച്ചത്...! അരളിയിലയ്ക്കു താഴെ ഇത്തിരിക്കുഞ്ഞനായി അവളറയിലിരുന്ന നാളുകളിൽ ഞാനതിൽ നിത്യം ചുണ്ടമർത്തിയിരുന്നു. "ചിറകുമുളച്ച ഒരുവളെ ഒന്നു ചുംബിക്കുക, അതപ്രാപ്യമായിരുന്നു." കൊടും വേനലേറ്റവൾ അറിവേറ്റിയനാൾ തേടിവന്നതാകും.. തന്നതൊരു നറുചുംബനം. പിന്നെ പെരുമഴയായിരുന്നു ഇരവിലാകമാനം ഒരു സ്വപ്നാടകന്റെ മഴ. പുലരിവന്നു വിളിക്കാതിരിക്കട്ടെ. പുലരാതിരിക്കട്ടെ.  ©sree.

അന്തിക്കു പൂക്കുന്ന പെണ്ണിനോട്.

Image
സന്ധ്യയെന്തിനോ തങ്ങിനിന്നല്പമായ് രാവു കമ്പളം മൂടുന്ന നേരത്തും.. ഈറനേറും നിലാവിലായ് പൂക്കുന്ന ശ്യാമസൂനങ്ങൾ കാണ്മതിനാവുമോ..? വെൺ പനിമതി വിണ്ണിലുണരുമ്പോൾ മണ്ണിൽ നെയ്യാമ്പൽ നീർമിഴി കാണലോ. മെല്ലെയെത്തും പനിമതി തൻസുഖ- ചാമരക്കാറ്റുമേറ്റങ്ങിരുന്നതോ.. അന്തിമാനമിരുണ്ടുപോയ്  മാടത്തെ, മൺചിരാതുമിഴിയടഞ്ഞീടവേ, കണ്ടുചേലെഴും വെള്ളാമ്പൽ  മൊട്ടുപോൽ രണ്ടിണമിഴി, മേടക്കറുപ്പിലും മോന്തിയോളമാ ചേറിൽ പുതഞ്ഞനീ- അന്തിയിൽക്കുളിച്ചീറൻ കളഞ്ഞവൾ ചന്തമേതുണ്ട് പെണ്ണേയിരുട്ടിലും ചന്ദനഗന്ധമേറുന്ന നിന്നുടൽ അന്തികത്തൊന്നിരിക്കുകീ ജീവിതം ചന്തമേറ്റുന്ന പെണ്ണാളുനീയെടീ മുന്തിനിൽക്കുന്ന ജീവദു:ഖങ്ങളിൽ സാന്ത്വനത്തിന്നകിൽമണമല്ലേനീ... നേരുചൊല്ലാത്തനാടിന്റെ വെട്ടത്തെ പേടിയാണെടീ പെണ്ണേവരികനീ രാവുരണ്ടാൾക്കുമൊന്നുചേർന്നീടുവാൻ രാജ്യമൊന്നു പണിയുന്നു നിത്യവും. പേടിയേറേണ്ട പോരു മമജീവ, വായുവിൽ വന്നലിഞ്ഞുചേർന്നീടുക. വേറെയില്ല അവനിയിൽ മറ്റൊരു ജീവതാളമതോർക്കനീ കാതരേ... Sree04072023©️

പരലോകത്തില രണ്ട്എഴുത്തുകാർഭാഗം 2

Image
പരലോകത്ത് ഒരു പഴയ മരത്തിന്റെ ചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീർ ഒരു മുഖപുസ്തകം വായിക്കുകയായിരുന്നു. ഒ.വി. വിജയൻ എതിർവശത്തിരുന്നു. “എന്താ വായിക്കുന്നത്?” വിജയൻ ചോദിച്ചു. ബഷീർ ഒരു മുഖപുസ്തകം ഉയർത്തിക്കാട്ടി, വിജയൻ കണ്ണട താഴ്ത്തി നോക്കി. "ഓ പുതിയ സംവിധാനം.. ആരുടെ പേജാ.." "ശ്രീകുമാർ ശ്രീ" ബഷീർ നിസ്സംഗതയോടെ പറഞ്ഞു, “അവനോ?” “അതെ.” “ഇവൻ ഇപ്പോഴും എഴുതുന്നുണ്ടോ?” “എഴുതുന്നുണ്ട്.” “എന്തൊക്കെ?”  ബഷീർ പുസ്തകം അടച്ചു. “അതാണല്ലോ പ്രശ്നം. എന്തൊക്കെയോ!” വിജയൻ ചിരിച്ചു. “ഒരു എഴുത്തുകാരൻ എല്ലാം എഴുതുന്നത് മോശമാണോ?” “അല്ല. പക്ഷേ എല്ലാം എഴുതുന്നവൻ ചിലപ്പോൾ ഒന്നും പറയാതെ പോകും.” വിജയൻ പുസ്തകം വാങ്ങി. ആദ്യ കവിത വായിച്ചു. രണ്ടാമത്തേത് വായിച്ചു. മൂന്നാമത്തേത് വായിക്കാൻ തുടങ്ങിയപ്പോൾ ബഷീർ ചോദിച്ചു: “എന്താ?” “ഒരു സംശയം.” “എന്ത്?” “ഇവൻ ഓരോ കവിതയിലും ആരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?” “എന്തുകൊണ്ട്?” “എല്ലാ കവിതയിലും വിരഹം.” ബഷീർ പൊട്ടിച്ചിരിച്ചു. “അത് മാത്രമല്ല. ചില കവിതയിൽ മഴ. ചിലതിൽ നിലാവ്. ചിലതിൽ അമ്മ. ചിലതിൽ മകൾ. ചിലതിൽ ഓർമ്മ. എല്ലാത്തിന്റെയും അവസാനം ജീവിതത്തെക്കുറിച്ചൊരു ഇല്ലാത്ത സത്യം....

നിങ്ങളിതെന്തൊരു_പ്രണയം

Image
കൂട്ടിമുട്ടാത്ത  തീവണ്ടിപാളങ്ങൾ പോലെ രണ്ട് ഹൃദയങ്ങൾ... സമാന്തരമെന്നെഴുതപ്പെട്ട, മുന്നും പിന്നുമില്ലാതെ ഒരേ ദിശ താണ്ടുന്നവർ... ഇടയിലീ പാളങ്ങൾ  അകന്നു മറഞ്ഞാലും, വഴികൾ തെറ്റാറില്ല... ചിന്തകൾ വഴിപിഴയ്ക്കാതെ നീണ്ടുനീണ്ടുപോകുന്നു... ഒരിക്കലുമിടചേർന്നില്ലെങ്കിലും ഓർമ്മപകർന്ന കണ്ണീരിന്റെ ഉപ്പുപടരാത്ത പാഥേയമുണ്ട് അവരിരുവരിലും.. ഒരേ പാട്ടിന്റെ താളംപിടിച്ച് മനസ്സിലെ എഴുത്താണിയാൽ പരസ്പരം പേരെഴുതുന്നവർ, വഴിക്കല്ലുകളുടെ നെറുകയിൽ വേർപാടിന്റെ ഭയമില്ലാതെ, സമീപ്യത്തിലെ ഉപചാരമില്ലാതെ ഇനിയിതെത്രകാതം... "നിങ്ങളിതെന്തൊരു പ്രണയം?"  സഹയാത്രികരുടെ ചോദ്യങ്ങളിൽ അവർക്കൊരേ മൗനം... എങ്കിലും.. ഉത്തരങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു തമ്മിലെ പ്രണയത്തിന്റെ വേരുകളാൽ. Reserved©️Sreekumar Sree

ഇരുവൾ

Image
ആ വീടിന്റെ മേൽക്കൂരയിൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം പോലും വളരെ മന്ദമായിരുന്നു. ആരും ഉണരരുതെന്ന് ആർക്കോ നിർബന്ധമുള്ളതുപോലെ.  വീടുകൾക്കും വാർദ്ധക്യം ഉണ്ടാകുമോ എന്ന് തോന്നിപ്പിക്കുന്നൊരു തറവാട്...! ചുവരുകളിലെ ചുണ്ണാമ്പ് പാളികൾ പൊഴിഞ്ഞു വീണിരുന്നു. ജനൽക്കമ്പികളിൽ തുരുമ്പ് കട്ടപിടിച്ചിരിക്കുന്നു. കാറ്റ് അകത്തേക്ക് കടക്കാൻ മടിക്കുന്നത് തിരികെയിറങ്ങുമ്പോൾ മരിച്ചുപോയ മനുഷ്യരുടെ വസ്ത്രങ്ങളിൽ ഒളിഞ്ഞുനിൽക്കുന്ന ഗന്ധം പോലൊരു പഴയ ഓർമ്മകളുടെ മണം കൂടി വരുമെന്ന് ഭയന്നാകണം...    ആ വീട്ടിൽ സമയം ഒരിക്കലും മുന്നോട്ടു പോകുന്നില്ലായിരുന്നു. അവിടുത്തെ കാരണവർ മരിച്ച ദിവസത്തെ സന്ധ്യയും അമ്മയുടെ അവസാന ദീർഘശ്വാസവും ഇന്നും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്... ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന ഭാരതിയമ്മയുടെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ട്. എഴുപത് വയസ്സാകുമ്പോൾ മനുഷ്യർക്ക് തണുപ്പ് പുറത്തുനിന്നല്ല വരുന്നത്; ഉള്ളിൽ നിന്നാണ്. അരികിൽ സുമതി പഴയൊരു മുണ്ടിന്റെ കീറിയ അറ്റം തുന്നിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ ചുരുങ്ങിപ്പോയിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ പോലും ഇപ്പോൾ മൂന്നുനാലു ശ്രമം വേണം. പക്ഷേ ജീവിതത്തിന്റെ പൊട്...

ഏവർക്കും നല്ലതു വരട്ടെ

Image
ഏവർക്കും നല്ലതുവരട്ടെ🙏 ഒരു മനുഷ്യൻ ആത്യന്തികമായി എങ്ങനെ വർത്തിക്കണം എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു ഉത്തരമില്ല—കാലങ്ങളിലൂടെ തത്വചിന്തകരും ആത്മീയാചാര്യന്മാരും ജീവിതാനുഭവമുള്ള സാധാരണക്കാരും പരിശോധിച്ച, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. എന്നിരുന്നാലും, വിവിധ സംസ്കാരങ്ങളിലും ചിന്താധാരകളിലും കാണപ്പെടുന്ന ചില കേന്ദ്രീകൃത തത്വങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും: 1. സത്യത്തോടും നീതിയോടും കൂറുണ്ടാവുക സ്വയം വഞ്ചിക്കാതെയും മറ്റുള്ളരെയും വഞ്ചിക്കാതെയും ജീവിക്കുക. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പൊരുത്തമുണ്ടാവണം. ഇത് സ്വയംബോധത്തിന്റെയും ആന്തരിക ശാന്തിയുടെയും അടിസ്ഥാനമാണ്. 2. കരുണയും ക്ഷമയും പുലർത്തുക മറ്റുള്ളവരുടെ ദുർബലതകൾ മനസ്സിലാക്കാൻ ശ്രമിക്കുക. ആരും പൂർണ്ണരല്ല, നിങ്ങളും അല്ല. ശത്രുക്കളോട് പോലും മനുഷ്യത്വത്തോടെ പെരുമാറുക. "മറ്റുള്ളവരോട് നിങ്ങൾക്ക് ഇഷ്ടമുള്ളത് അവരും നിങ്ങളോട് ചെയ്യട്ടെ" എന്ന സ്വർണ്ണനിയമം എല്ലാ മതങ്ങളിലും കാണാം. 3. ഉത്തരവാദിത്തം ഏറ്റെടുക്കുക നിങ്ങളുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും ഉത്തരവാദിയായിരിക്കുക. സ്വന്തം ജീവിതത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കു...

ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാളും

Image
“ചരിത്രത്തിന്റെ പൊടിപിടിച്ച താളുകളിൽ നിന്ന് മറഞ്ഞുപോയ മനുഷ്യരെയും കാലങ്ങളെയും വീണ്ടെടുത്ത്, അവയ്ക്ക് ഭാവനയുടെ വെളിച്ചം പകരുന്ന എഴുത്തുകാരനാണ് ടി. ഡി. രാമകൃഷ്ണൻ.” ചില പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ കഥയ്ക്കുള്ളിലേക്കാണ് പോകുന്നത്. ചില പുസ്തകങ്ങൾ വായിച്ചുകഴിയുമ്പോൾ കഥ നമ്മുടെയുള്ളിലേക്കാണ് വരുന്നത്. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എനിക്ക് അങ്ങനെയൊരു പുസ്തകമായിരുന്നു. ആദ്യമൊക്കെ ഒരു നോവൽ വായിക്കുന്നു എന്ന തോന്നൽ. പിന്നെ പതുക്കെ അതൊരു ചരിത്രാന്വേഷണമായി മാറുന്നു. അതിനിടയിൽ യാത്രകളുണ്ട്… രഹസ്യങ്ങളുണ്ട്… മനുഷ്യന്റെ ആഗ്രഹങ്ങളുണ്ട്… അധികാരത്തിന്റെ കളികളുണ്ട്… നമ്മൾ അറിയാതെ പോയ ചരിത്രത്തിന്റെ ചില ഇരുണ്ട മുറികളുമുണ്ട്. ഇട്ടിക്കോര ആരാണ്? ഈ ചോദ്യം പുസ്തകം വായിക്കുന്നതിനിടയിൽ മാത്രമല്ല, പുസ്തകം അടച്ചുവെച്ച ശേഷവും എന്നെ പിന്തുടർന്നു. ചരിത്രം എന്ന് നമ്മൾ വിശ്വസിക്കുന്നതിൽ എത്രമാത്രം സത്യമുണ്ട്? നമ്മളറിയാത്ത എത്ര മനുഷ്യർ ചരിത്രത്തിന്റെ അരികുകളിൽ നിന്ന് മായ്ച്ചുകളയപ്പെട്ടിട്ടുണ്ട്? അധികാരവും അറിവും മനുഷ്യന്റെ ആഗ്രഹങ്ങളും തമ്മിലുള്ള ബന്ധം എത്ര സങ്കീർണ്ണമാണ്? ഇതേ ചോദ്യങ്ങളുടെ മറ്റൊരു ഭാവം തന്നെയാ...