Posts

പൂതപ്പാട്ട്

Image
#പൂതപ്പാട്ട്.. എഴുതുവാൻ പോയ കിടാവുവന്നീ— എവിടെപ്പോയ് നങ്ങേലി തേങ്ങിനിന്നൂ... പഴയ പൂതപ്പാട്ടിലെ ഈ വരികൾ ഇന്നും നമ്മുടെ മനസ്സിൽ ഒരു വേദനയായി മുഴങ്ങുന്നു. എഴുത്തുപഠിക്കാൻ പോയ കിടാവ് തിരികെ വരാത്തതിന്റെ ദുഃഖത്തിൽ അമ്മയായ നങ്ങേലി കണ്ണീരോടെ കാത്തുനിൽക്കുന്നു. അന്നത്തെ പൂതം ഒരു കഥയിലുണ്ടായിരുന്ന ഭീകരരൂപമായിരുന്നുവെങ്കിൽ, ഇന്നത്തെ പൂതം നമ്മുടെ ജീവിതത്തിനകത്താണ്. രൂപം മാറി, ഭാവം മാറി, പേരുകൾ മാറി, പക്ഷേ ഇരയെ തേടുന്ന അതിന്റെ വിശപ്പ് മാത്രം മാറിയിട്ടില്ല. ഇന്നും ഓരോ പ്രഭാതത്തിലും അമ്മമാർ പ്രതീക്ഷകളുടെ ചിറകുകളോടെ മക്കളെ വിദ്യാലയങ്ങളിലേക്ക് യാത്രയാക്കുന്നു. അറിവും സ്വപ്നങ്ങളും ജീവിതവിജയങ്ങളും കൈവരിക്കാനാണ് അവർ പോകുന്നതെന്ന് വിശ്വസിക്കുന്നു. എന്നാൽ എല്ലാവരും പഴയതുപോലെ തിരിച്ചെത്തുന്നുണ്ടോ? ശരീരം വീട്ടിലെത്തിയാലും മനസ്സും ബോധവും മൂല്യങ്ങളും സുരക്ഷിതമായി മടങ്ങിയെത്തുന്നുണ്ടോ? അതാണ് ഇന്നത്തെ സമൂഹം സ്വയം ചോദിക്കേണ്ട ഏറ്റവും വലിയ ചോദ്യം. മദ്യം, കഞ്ചാവ്, എം.ഡി.എം.എ., സിന്തറ്റിക് ലഹരികൾ, ലഹരിഗുളികകൾ—ഓരോ ദിവസവും പുതിയ പേരുകളിലും പുതിയ രൂപങ്ങളിലും പുതിയ വാഗ്ദാനങ്ങളുമായി ഈ പൂതങ്ങൾ നമ്മുടെ കൗമാരങ്ങളുടെ മുമ്പില...

കനകദാസനും_ഉഡുപ്പികൃഷ്ണനും

Image
# ഐതീഹ്യത്തിന്റെ മങ്ങിയ താളുകളിൽ ഇന്നും മായാതെ കിടക്കുന്ന ഒരു കഥയുണ്ട്. ഭക്തിയുടെ കണ്ണുനീർ കല്ലിനെപ്പോലും ഉരുക്കുമെന്നതിന് സാക്ഷ്യം വഹിക്കുന്ന ഒരു കഥ. ദൈവത്തിന്റെ മുമ്പിൽ ജന്മമല്ല, ഹൃദയമാണു പ്രധാനം എന്നു ലോകത്തോടു വിളിച്ചുപറഞ്ഞ ഒരു കഥ. ആ കഥയാണ് കനകദാസന്റേത്. കർണാടകത്തിലെ ഒരു ഗ്രാമത്തിന്റെ പൊടിപിടിച്ച വഴികളിലൂടെ ആടുകളെ മേയിച്ചുനടന്നിരുന്ന ഒരു സാധാരണ ഇടയൻ. ജീവിതം ദാരിദ്ര്യത്തിന്റെ കരുവാളിപ്പിൽ മുങ്ങിയിരുന്നെങ്കിലും അവന്റെ ഉള്ളം അതിരില്ലാത്ത സമ്പത്തിന്റെ ഉടമയായിരുന്നു. ആ സമ്പത്തിന്റെ പേര്—ശ്രീകൃഷ്ണഭക്തി. കയ്യിൽ ഒരു തംബുരു. ചുണ്ടിൽ കൃഷ്ണനാമം. ഓരോ ശ്വാസവും ഒരു കീർത്തനം; ഓരോ ചുവടും ഒരു തീർത്ഥയാത്ര. കാലം കടന്നുപോയപ്പോൾ, ഉഡുപ്പിയിലെ ആനന്ദക്കണ്ണനെ ഒരിക്കലെങ്കിലും നേരിൽ കണ്ടു വണങ്ങണമെന്ന ആഗ്രഹം അവന്റെ ഹൃദയത്തിൽ അഗ്നിപോലെ ആളിക്കത്തി. ഒടുവിൽ ലോകത്തിന്റെ എല്ലാ ബന്ധനങ്ങളും പിന്നിലാക്കി അവൻ യാത്രയായി. വഴിയോരങ്ങളിൽ പാടി, കണ്ണുനീർ ചാലിച്ച പ്രാർത്ഥനകളോടെ നടന്നു. അവന്റെ ലക്ഷ്യം ഒന്ന് മാത്രം—ഉഡുപ്പി ശ്രീകൃഷ്ണന്റെ തിരുസന്നിധി. ക്ഷേത്രത്തിന്റെ പടിവാതിൽ കണ്ട നിമിഷം അവന്റെ ഹൃദയം നിറഞ്ഞു. "ഇനി എന്റെ കണ്ണ...

പ്രണയകാണ്ഡം

Image
കുന്നിന്റെ  നെറുകയിൽ വെച്ച്  അവളവനോട് ചോദിച്ചു... ഞാനിവിടുന്ന്  പറക്കുവാൻ പോകുന്നു.. പോരുന്നോ...? ശലഭച്ചിറകുകൾ  പ്രണയത്തിനേയുള്ളൂ ശരീരത്തിലില്ല.. താഴെവീണു മൃതിയടയും  ഞാനില്ലെന്നവൻ..? ഞാൻ "മൃതിയടഞ്ഞാൽ നീയെങ്ങനെ കുന്നിറങ്ങും.." പ്രണയിനിയുടെ ജിജ്ഞാസ..!! അവനടുത്തുള്ള  പ്രണയജോഡികളെ അവൾക്കു കാട്ടിക്കൊടുത്തു.. "അവിടെയുമൊരു കാല്പനിക കാമുകൻ പറക്കാനൊരുങ്ങുന്നു..  ബാക്കിയാകുന്നവളുമായി ഞാനീ കുന്നിറങ്ങാം..."   അനന്തരം ഇരുവരും  കേവലനിരാശയോടെ പ്രണയത്തിന്റെ മലയിറങ്ങിപ്പോയി വർത്തമാനത്തിലേക്ക്. ©️reserved 

ഭ്രാന്ത്...

Image
ഭ്രാന്താണ് ഈ ലോകത്തിന്, അല്ലെങ്കിൽ എനിക്ക്. ജനനം ആഘോഷിക്കുന്നവർ മരണത്തെ ഭയക്കുന്നു; മരണം ഉറപ്പാണെന്നറിഞ്ഞിട്ടും നാളെക്കായി പണിയുന്നു.. നിഴലുകളെ സത്യമായി കരുതി വെളിച്ചത്തെ ചോദ്യം ചെയ്യുന്നു; കാലത്തിന്റെ ഒഴുക്കിൽ  കുമിളകളായ ജീവിതം ശാശ്വതമെന്ന് വ്യാമോഹിക്കുന്നു. ഞാൻ കണ്ടത് വന്നതെല്ലാം പോകുമെന്ന നിയമം; ലോകം കാണുന്നത്, പോകുന്നതെല്ലാം  സ്വന്തമാക്കാമെന്ന സ്വപ്നം. ഭ്രാന്താണ് ഈ ലോകത്തിന്, അല്ലെങ്കിൽ എനിക്ക്. കാരണം, ഞാൻ എന്നെ അന്വേഷിക്കുമ്പോൾ അവർ എന്നെ നഷ്ടപ്പെട്ടവനെന്ന് വിളിക്കുന്നു; അവർ അവരെ നഷ്ടപ്പെടുത്തുമ്പോൾ ലോകം അതിനെ  വിജയമെന്ന് വിളിക്കുന്നു. ഒടുവിൽ, ആരുടേതാണ് ഭ്രാന്തെന്ന് ഒരുകാലവും വിധിക്കുന്നില്ല കാരണം, സത്യത്തിനും മിഥ്യയ്ക്കുമിടയിൽ ജീവിതം തന്നെയൊരു ഭ്രാന്താലയമാണ്. ഓരോരുത്തരും  അവരരുടെ ഭ്രമണങ്ങളെ യാഥാർത്ഥ്യമെന്നാക്കി അൽപനേരം വസിക്കുന്നു. പിന്നെ നിശ്ശബ്ദമായി  മടങ്ങിപ്പോകുന്നു, എന്നിട്ടും...... Sreekumar Sree ✍️

സമർപ്പണം

Image
മഴ നനഞ്ഞ സായാഹ്നത്തിന്റെ നിശ്ശബ്ദത കൈമുതലാക്കി നിൻ പുഞ്ചിരി തേടിയെത്തി ഞാൻ. വഴിയോരപ്പൂക്കൾ പറഞ്ഞ പരിമളരഹസ്യങ്ങൾ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചാണ് വന്നത്. കാറ്റ് തൊടാൻ മടിച്ചൊരു മുല്ലമൊട്ടിന്റെ വിറയൽപോലെ എന്റെ വാക്കുകൾ നിനക്കു മുന്നിൽ. കണ്ണുകളിൽ ഉരുകിക്കിടന്ന ആരും പറയാത്ത സ്വപ്നങ്ങളിൽ നിന്ന് ഒരു ചെറുനക്ഷത്രം മാത്രം നിന്റെ നെറ്റിയിൽ ചാർത്തുവാൻ. സ്വന്തമെന്ന മോഹമില്ല, ബന്ധനങ്ങളുടെ ഭാഷയുമില്ല; നിന്റെ ഓർമ്മയിൽ ഒരു മഴത്തുള്ളിയായി അലിഞ്ഞു ചേരാൻ കഴിഞ്ഞാൽ മതി. നീ ചിരിക്കുമ്പോൾ ആ വെളിച്ചത്തിൽ സന്ധ്യകൾ പുലരട്ടെ; നീ മൗനമായാൽ ആ മൗനത്തിന്റെ സംഗീതമായി ഞാൻ നിന്നരികിൽ നിൽക്കട്ടെ. ഒന്നും ചോദിക്കാനല്ല വന്നത്— ഹൃദയത്തിന്റെ വാതിൽക്കൽ ഒരു പൂവിതൾ വെച്ചിട്ട് കാറ്റുപോലെ മടങ്ങാനാണ്... Sreekumar Sree

നനഞ്ഞ താളുകൾ

Image
നനഞ്ഞ താളുകൾ ``````````````````````````````` പുറത്ത് കനത്തുപെയ്യുന്നു... പെരുമഴയെ കീറിമുറിച്ച് ആ തീവണ്ടി കുതിച്ചുപായുമ്പോൾ, കമ്പാർട്ടുമെന്റിനുള്ളിൽ തളംകെട്ടിനിന്ന ഇരുമ്പു ഉരസുന്നതിന്റെ തീക്ഷ്ണഗന്ധം അയാളെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു. തോളിൽ തൂക്കിയ പഴയ ബാഗിൽ നിറയെ പുസ്തകങ്ങൾ... പതിവു ദിവസം പോലെ അന്നും ഓരോ കമ്പാർട്ടുമെന്റിലൂടെയും നടന്നുകൊണ്ട് അയാൾ വിളിച്ചു ചോദിച്ചു.. "പുസ്തകങ്ങൾ ... നോവൽ, കഥ, കവിത, ബാലസാഹിത്യം..." പലരും കേട്ടതേയില്ലെന്ന ഭാവത്തിൽ മൊബൈൽ സ്ക്രീനുകളിലേക്ക് കണ്ണൂന്നിയിരുന്നു. ചിലർ പുഞ്ചിരിച്ചു. ചിലർ കൈവീശി വേണ്ടെന്ന് പറഞ്ഞു. അപൂർവമായി ആരെങ്കിലും ഒരു പുസ്തകം വാങ്ങും. കുറച്ച് വർഷങ്ങളമായി അയാളുടെ ജീവിതം ഇങ്ങനെയായിരുന്നു. ഒരുകാലത്ത് ഒരു ചെറിയ പുസ്തകശാലയുടെ ഉടമയായിരുന്നു. പുസ്തകങ്ങളെ സ്നേഹിച്ചതുകൊണ്ട് തുടങ്ങിയ കട. എന്നാൽ കാലം മാറി. വായനക്കാരെക്കാൾ സ്ക്രീനുകൾ പെരുകി. കട പൂട്ടേണ്ടിവന്നു. ജീവിക്കാൻ മറ്റൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് തീവണ്ടികളിൽ പുസ്തകം വിൽക്കാൻ തുടങ്ങിയത്. ആദ്യം അതൊരു തൊഴിലായിരുന്നു. പിന്നീട് അതുതന്നെ ജീവിതമായി. എന്നാൽ കുറച്ചുനാളുകളായി ഒരു ചോദ്യം അയാള...

ചരിത്രത്തിലില്ലാത്ത കഴുത

Image
മണലാരണ്യ ചൂടിൽ ഉരുകി, പരിണാമ വഴികൾ ഒതുക്കി, മൗനമായ് നീങ്ങിയ കാലമേറെ, മർത്യഭാരങ്ങൾ പേറിയ ജന്മം. ബുദ്ധിശൂന്യനെന്നു പേരുറച്ചു... ചേർത്തുവെച്ചതത്രയും  പരിഹാസപ്പേരുകൾ. എങ്കിലും നിൻ ശാന്തമാം കണ്ണുകളിൽ, എഴുതപ്പെടാത്തൊരു  ബുദ്ധിയുണ്ടായിരുന്നു. യന്ത്രക്കരുത്തിന്റെ  വേഗതയാർന്നീ ലോകം, നിന്നെ മറന്നു  കുതിച്ചു പായുമ്പോൾ, ഇന്നിന്റെ അവിഭാജ്യക്കൂട്ടിൽ  ഇടമില്ലാതെ, അതിജീവനത്തിനായ്  നീ അലയുന്നു. വംശനാശത്തിൻ നിഴലുകൾ  വീഴുന്നീ വഴിയിൽ, ചോദ്യചിഹ്നമായ് മാറുന്നു  നിന്റെ നാളെകൾ. എങ്കിലും  വികസന ചരിത്ര താളുകളിൽ, നിന്റെ കാൽപ്പാടുകൾ മായാതെ കിടപ്പുണ്ട്.. കാണാത്തതാണേവരും.