വേഷപ്പകർച്ച


വേട്ടയാടുന്നവന്റെ കണ്ണിലെ തീയാണെനിക്ക്,
അവൻ തൊടുക്കുന്ന അമ്പിന്റെ കൂർപ്പാണ് ഞാൻ.
വീഴുന്ന ഇരയുടെ ദയനീയശബ്ദം
അതെന്റെ സിരകളിൽ പടർത്തുന്നതാവേശം!

കുതിച്ചു പായും വേട്ടതൻ ലഹരിയിൽ,
അട്ടഹസിക്കുന്ന വേട്ടക്കാരന്റെ പക്ഷം ഞാൻ.
ഇര പ്രാണൻ പിടഞ്ഞു വീഴുമ്പോൾ,
മെല്ലെ മാറുന്നു ഞാൻ, 
ഒരു പക്ഷപ്പകർച്ച!

പിടയുന്ന ഇരയെ ഞാൻ മാറോട് ചേർക്കുന്നു,
കൊന്നവന്റെ ക്രൂരതയിൽ ഞാനും കരയുന്നു.
കപടമല്ല കണ്ണുനീർ, അറിഞ്ഞുതന്നെയീ വേഷം
വേട്ടയാടി തീർത്തവന്റെ ആത്മസംതൃപ്തിയെ
ഒളികണ്ണാലുഴിയുന്നുഞാൻ!.

കഴുത്തറുത്ത കത്തിയിൽ ചുംബിച്ചു കൊണ്ട്,
മുറിവേറ്റവന്റെ നോവിനെ പുകഴ്ത്തുന്നു.
വേട്ടക്കാരനൊപ്പം ഇരയെ പിടിച്ച ഞാൻ,
ഇരയോടൊപ്പം ചേർന്ന് വേട്ടയെ ശപിക്കുന്നു!

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?