സർവം ഖല്വിദം ബ്രഹ്മ
ഉച്ചാരണത്തിൽ
അനാഹതനാദം¹ മുഴങ്ങുന്നു;
തടിയുടെ ജഡതയിൽ
പ്രഥമപ്രാണൻ സഞ്ചരിക്കുന്നു.
ശില്പിയുടെ കുഞ്ഞ്
ശയനത്തിന് ആ ശബ്ദം
ഓംകാരത്തിന്റെ താരാട്ടായി സ്വീകരിക്കുന്നു;
അവൻ ഉറങ്ങുക
മാത്രമല്ല,
പ്രപഞ്ചത്തിന്റെ ആദിമൗനം
അവന്റെ നിദ്രയിൽ വീണ്ടും വിരിയുന്നു.
ശില്പിയുടെ കരങ്ങളാൽ മൃതിയായ തടിയിലൊരു
കൃഷ്ണസ്വരൂപം;
ശിശുവിന്റെ മുഖരൂപത്തിൽ
അനന്തത്തിന്റെ മുഖമുദ്ര.
കുഞ്ഞ് കാലത്തിന്റെ വിത്ത്,
വിഗ്രഹം നിത്യത്തിന്റെ സാക്ഷ്യം;
ശില്പി സർഗ്ഗത്തിന്റെ ഇടനാഴി,
ഉളി ബ്രഹ്മന്റെ മന്ത്രധ്വനി.
എല്ലാം ഒന്നിൽ ലയിക്കുന്നു—
ശബ്ദം രൂപമായി,
രൂപം പ്രാണമായി,
പ്രാണം ദിവ്യതയായി.
അവിടെ
മനുഷ്യനും ദൈവവും
ശിലയും ശിശുവും
ഒന്നെന്ന സത്യം വിളിച്ചോതുന്നു:
“സർവം ഖല്വിദം ബ്രഹ്മ”²
Sreekumar Sree
¹നാദം അഥവാ ശബ്ദം ഒരു ദ്രവ്യമാണെന്നും പൃഥ്വി, ജലം, തേജസ്സ്, വായു എന്നിങ്ങനെയുള്ള മറ്റു ദ്രവ്യങ്ങളുടേതുപോലെ ഇതിന്റെയും പരമാണുക്കൾ പ്രപഞ്ചത്തിൽ സർവത്ര വ്യാപിച്ചിരിപ്പുണ്ടെന്നും ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. സർവവ്യാപ്തമായ ഈ ശബ്ദാണുസമൂഹത്തെ അനാഹതനാദം എന്നു പറയുന്നു. അനാഹതനാദം ശരീരത്തിനകത്തും സ്ഥിതിചെയ്യുന്നുണ്ട്.
²"സർവം ഖൽവിദം ബ്രഹ്മ" എന്ന സംസ്കൃത വാക്യത്തിൻ്റെ അർത്ഥം "തീർച്ചയായും ഇതെല്ലാം ബ്രഹ്മമാണ്" എന്നാണ്. ഇത് വേദാന്തത്തിലെ ഒരു പ്രധാന തത്ത്വമാണ്, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും, വ്യക്തികളും, എല്ലാ പ്രതിഭാസങ്ങളും ഒരേയൊരു പരമ യാഥാർത്ഥ്യമായ ബ്രഹ്മത്തിൻ്റെ ഭാഗമാണെന്ന് ഇത് പറയുന്നു. ഛാന്ദോഗ്യ ഉപനിഷത്തിൽ നിന്നുള്ളതാണ് ഈ വാക്യം,
(ശില്പിയുടെ കുഞ്ഞിന് ശില്പം തീർക്കുന്ന ശബ്ദം ഒരു താരാട്ടാണ്... കൃഷ്ണരൂപം തീർക്കുന്നശില്പി കൃഷ്ണശില്പത്തിൽ അറിയാതെ കുഞ്ഞിന്റെ മുഖമാണ് മെനയുന്നത്- എന്ന ലളിതമായ ചിന്തയിൽ നിന്നാണ് ഈ കവിത)
Comments