എന്റെ കവിത



ധനുക്കുളിരുള്ള പുലരിയിൽ
തളിരിലത്തുമ്പിലൂടെ, 
അടരാൻ വെമ്പിനിൽക്കുന്ന 
മഞ്ഞുതുള്ളിയാണെന്റെ 
കവിത,
നറുമഞ്ഞുനനച്ച
പൂഞ്ചോലക്കുളിരിൽ
ആടിപ്പാടുന്ന 
തിരുവാതിര നർത്തകിയാണത്...
അതിന്റെ
കസവുടയാടകളിലെ
തനുവിയർപ്പിനെ
പാരിജാതസുഗന്ധത്താൽ
ഒപ്പിമാറ്റുമൊരു മാരുതൻ.

പുലരിവെട്ടത്തിന്റെ 
നറുതാപമേറ്റ്
ഉരുകിയടരുംമുമ്പത്
കുഞ്ഞുസൂര്യനെ
നെറുകയിലണിയാറുണ്ടെന്നും.

ചിറകുനനഞ്ഞൊരു 
ശലഭസൗരഭത്തിന്റെ
ദാഹമകറ്റാനായില്ലയെങ്കിലും
ഉയിരുണങ്ങിയ 
കറുകച്ചുവടുകളിൽ
നനവേകാനാകുമതിന്
ചെറുതായെങ്കിലും....


#ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം