Poem - ozhinja kalimuttam

ഒഴിഞ്ഞ കളിമുറ്റം
`````````````````
ചെപ്പും കളിപ്പന്തു-
മൊത്തിരി വളപ്പൊട്ടുമായ്
ഇത്തിരി  നേരമിരുന്നു-
ഞാനൊത്തിരിയാശ-
നിറഞ്ഞ പകലുകള്‍.
എത്തിയില്ലെൻകളി-
മുറ്റം നിറയ്കുവാനാരു-
മിങ്ങെത്തിയില്ല,
കൊച്ചു തെന്നൽ പോലും.
കൂട്ടുകൂടുവാൻ
നീട്ടിവിളിച്ചു ഞാൻ
കേട്ടതില്ലാരും, കൊച്ചു-
ടീവിതന്നൊച്ചയിൽ.
ഏറ്റുപാടുവാനാശിച്ച
പൂങ്കുയിൽ പാർക്കുവാൻ ചില്ല
കാണാഞ്ഞതെങ്ങുപോയ്?
തേൻവരിക്ക പഴുത്തുവെന്നാകിലും
കാട്ടുമൈന ചിലച്ചതില്ല,
കൂട്ടിൽ നീലവാലന്മാരൊച്ചയില്ലാത്തവർ
പഞ്ചസാരപ്പൊടിതിന്നുറക്കമായ്.
ആറ്റരികുകൾ വേലിതീർത്തീടുന്ന
കാട്ടുകൊന്നകൾ പൂത്തതില്ലൊന്നുമേ,
തേൻപഴങ്ങളാൽ ചാഞ്ഞൊരാമാകന്ദ-
ശാഖവെട്ടിയെറിഞ്ഞതെന്തിങ്ങനെ.
കൂട്ടരില്ല കുറമ്പുകാട്ടാനാരും
കൂട്ടുവന്നീല കൂടെ കളിക്കാനും
ഈർക്കിൽ പ്ലാവില മച്ചിങ്ങ കൂട്ടിയ,
കൊച്ചുവണ്ടിയുരുട്ടുവതാരിനി,
കെട്ടു ചങ്ങാടമെങ്ങു തുഴഞ്ഞിടും.
ചോദ്യമാരോട്?,  മുമ്പേ  നടപ്പവർ
കാട്ടിടുന്നു നീ "യോ..യോ" പഠിക്കുക!.
........ശ്രീകുമാർശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം