കർക്കിടകപൗർണ്ണമി
നിറദീപസന്ധ്യയകന്നുപോയ് ജീവനിൽ,
ഇടനേരമില്ലാതിരുളു വന്നു...
മഴപെയ്തൊഴിഞ്ഞിട്ടും
തരുപെയ്തു, തീരാത്തൊരിരവുപോൽ
മനമിന്നു വിങ്ങിനിൽപ്പൂ...
ജാലകപ്പുറമില്ല തരിവെട്ടവും,
വാനിലൊരു ചെറുതാരകം പോലുമില്ല...
അകലെയേതോ തരുബിലമതിൽ നിന്നാകാം
ഒരു ഖഗരോദനം വിങ്ങിവന്നു....
ശശിലേഖയെവിടെയോ
കരിനീരദത്തിന്റെ
തടവറ തന്നിൽ വിതുമ്പി നിൽപ്പൂ,
അലറിപ്പതഞ്ഞലിഞ്ഞുലയേണ്ട കാർമുകിൽ
'ഉഡുരാജ'തടവറ തീർത്തുടുമ്പോൾ...
വികലമാണീരാത്രി എന്നറിയുന്നു ഞാൻ
എഴുതുവതെങ്ങനെ മൃദുഗീതികൾ..
പുലരുവാൻ നാഴികയെത്രയതറിയില്ല
പുലരിയിലിവനൊരു
കാര്യവുമില്ലപോൽ.
Comments